CONTENTS

    സ്ത്രീ ജന്മം വില്പനചരക്കാവുമ്പോൾ

    avatar
    Krishna P B
    ·August 16, 2024
    ·3 min read

    ഒരു പ്രശ്നം വരുമ്പോൾ എന്തിനാണ് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നത്, അതും ഇത്രയും വിദ്യാഭ്യാസം ഉള്ള ഇവർ, സ്വന്തം കാലിൽ നില്കാൻ ശ്രമിക്കാതെ ജീവിതം അവസാനിപ്പിക്കുന്ന ഇവരോട് എന്ത് പറയാൻ ആണ്

               സ്ത്രീധന പീഡനം സഹിക്കവയ്യാതെയുള്ള മരണ വാർത്തകളിൽ സ്ഥിരം കാണുന്ന ചില കമെന്റുകൾ ആണിത്,എന്നാൽ അത്ര എളുപ്പം ആണോ വിവാഹ ബന്ധത്തിൽ നിന്നുള്ള മോചനം.  ഒരു വ്യക്തി ഒരുപാട് സ്വപ്നങ്ങളോടെ പുതിയൊരു ജീവിതത്തിലേക്കു പ്രവേശിക്കുമ്പോൾ തുടക്കത്തിലേ ഉണ്ടാവുന്ന കല്ലുകടികൾ സഹിക്കാനും ക്ഷമിക്കാനും സ്വയം വധു തയാറെടുക്കുകയാണ് പതിവ്. എന്നും തനിക്കു വേണ്ടി നിൽക്കുമെന്നു കരുതി വിശ്വസിച്ച ഭർത്താവിന്റെ ചെറിയ മാറ്റങ്ങൾ പോലും അവരുടെ മനസ്സിൽ ആണി അടിച്ചത് പോലെ ആണ്. സമൂഹം എന്ത് പറയും എന്നും മകൾ ഭാവിയിൽ ഒറ്റപ്പെടുമെന്നും ഭയന്ന് മകളുടെ ഭർതൃവീട്ടുകാർ ചോദിക്കുന്നത് എന്തും വാരിക്കോരി നൽകാനും സ്വന്തം കിടപ്പാടം വിറ്റായാലും സമൂഹത്തിൽ തന്റെ അഭിമാനം നഷ്ടപ്പെടാൻ സമ്മതിക്കാത്ത രക്ഷിതാക്കൾ ഇന്നും ഒരുപാട് ഉണ്ട്. സമൂഹം ഇന്നു പുരോഗതിയിലേക്കു നീങ്ങി എന്നു അവകാശപെടുമ്പോഴും കുറച്ചു ദിവസങ്ങൾ വാർത്തകളിൽ നിറഞ്ഞു നിന്നു പിന്നീട് മറവിയിലേക്ക് നീങ്ങിയ ഒരുപാട് പേരുകൾ മനസ്സിൽ എത്തുന്നു. മരണത്തിനു ശേഷം അവൾക്കു ഞങ്ങളെ ഓർക്കാമായിരുന്നില്ലേ എന്ന് അലമുറയിടുന്നതിനു പകരം അവൾക്കു നിങ്ങൾ നൽകേണ്ടിയിരുന്നത് വിവാഹത്തിന്റെ പവിത്രതയെ കുറിച്ചുള്ള ഉപദേശം അല്ല മറിച്ച് എന്തു വന്നാലും ഒറ്റക്കാകില്ല എന്ന വാക്കായിരുന്നു എന്ന് കുറ്റബോധം ആവണം ഉണ്ടാവേണ്ടത്. Prevention is better than cure എന്ന വാക്കുകൾ ഇവിടെയും അർത്ഥവത്താണ്.മരണപെട്ടതിനു ശേഷം നീതിക്ക് വേണ്ടി അലയുന്നതിനേക്കാൾ മകൾ ജീവനോടെ ഉണ്ടാവാൻ സമൂഹത്തിന്റെ കടമ്പകളിലേക് നോക്കാതെ അവളുടെ മുഖത്തെ ചിരിയെ സംരക്ഷിക്കാൻ ശ്രമികാം.

                   1993 ൽ അനിൽ - ബാബു കൂട്ടുകെട്ടിൽ സംവിധാനം ചെയ്ത സ്ത്രീധനം എന്ന സിനിമയിൽ പറഞ്ഞ സ്വർണം മുഴുവൻ നൽകാൻ കഴിയാത്ത നായികയെ വീട്ടുജോലികൾ ചെയ്യിച്ചും കുത്തുവാക്കുകൾ പറഞ്ഞും പീഡിപ്പിക്കുമ്പോൾ ഒന്നും മറുത്തു പറയാതെ എല്ലാം സഹിക്കുന്ന നായികയും , അതിനെ എതിർത്തു പറയാതെ അമ്മ ചെയ്യുന്നതെല്ലാം നോക്കി നിൽക്കുന്ന നായകനും. ഒടുവിൽ ഭർത്താവിന്റെ ഈ നിസ്സഹായ ഭാവത്തെ ചോദ്യം ചെയുന്ന സഹോദരിയെ വഴക്കു പറഞ്ഞു ഭർത്താവിനോട് മറ്റൊരു വിവാഹം കഴിക്കാൻ പറഞ്ഞു കരഞ്ഞു കൊണ്ടു നിൽക്കേണ്ടി വരുന്ന ഭാര്യ. താലി സംരക്ഷിക്കാൻ വേണ്ടി എന്ത് അടിമപ്പണിയും മുള്ളു വച്ച വാക്കുകളും സഹിക്കുവാൻ പറയുന്ന മാതാപിതാക്കളും മകനു വിദ്യാഭ്യാസത്തിനും ജോലിക്കും ആയി ചിലവാക്കിയ പണം തിരിച്ചു പിടിക്കാൻ അവന്റെ വിവാഹം മാർഗമാകുന്ന ഭർതൃ കുടുംബവും രണ്ടും ഒരുപോലെ കുറ്റക്കാർ തന്നെ. മകൾക്കു വിദ്യാഭ്യാസവും ജോലിയും ഉറപ്പാക്കിയ രക്ഷിതാക്കൾ പോലും വിവാഹാശേഷം അവളെ കച്ചവടം നടത്തിയത് അഭിമാനത്തോടെ പറയുന്നു. മകൾക്കു ഞാൻ 50 ലക്ഷം സ്ത്രീധനം കൊടുത്തു എന്നത് അഭിമാനം അല്ല അപമാനം ആണെന്ന കാര്യം എന്നു തിരിച്ചറിയും എന്ന ഭയം നിലനിൽക്കുന്നു. നിശ്ചയിച്ച വിവാഹത്തിൽ മാത്രമേ സ്ത്രീധനം എന്ന ചിന്താഗതി വരൂ എന്നു പറയുന്നവരോട് പ്രണയ വിവാഹത്തിലും മാതാപിതാക്കൾ പറയുന്ന പണം തരാതെ വിവാഹം നടക്കില്ലെന്നു പറയുന്ന ഉത്തമരായ കാമുകന്മാർ ഇന്നും നിലനിൽക്കുന്നുണ്ടെന്നു ഓർമിപ്പിക്കട്ടെ. മകൾക്കായാലും മകനായാലും സ്വയം അദ്വാനിച്ചാൽ ഉണ്ടാകാവുന്നതേ ഉള്ളൂ പണം എന്നും മകൾ തങ്ങളുടെ നിധിയാണ് മറിച്ച് ബാധ്യത അല്ല എന്നും പറഞ്ഞു പഠിപ്പിക്കേണ്ടത് മാതാപിതാക്കൾ ആണ്. സ്നേഹത്തിന്റെ ഉറപ്പിനെക്കുറിച്ചു മകളെ പഠിപ്പിച്ച് അയക്കുമ്പോൾ അതേ സ്നേഹം കൊലക്കയരാകാതെ നോക്കണം എന്നും പറയണം. ഒരുപാടു നാളുകൾ എല്ലാം ക്ഷമിച്ചു അവസാനം മരണം ആണ് ബേധം എന്നു കരുതുന്ന കാലത്തിനു മുന്പേ മകൾക് അവർ വിലയിട്ടു തുടങ്ങി എന്നു മനസ്സിലാവുമ്പോൾ അടുത്ത നിമിഷം അവൾ തങ്ങളുടെ വീട്ടിൽ ഉണ്ടാവണം എന്ന് ഉറപ്പു വരുത്തുക. ഇത്തരം പീഡനങ്ങളിൽ മനസ് തകർന്നു എത്തുന്ന മകൾക് മുന്നിൽ ഞാനിനി എങ്ങനെ ബന്ധുക്കളുടെ മുഖത്തു നോക്കും എന്നു പറഞ്ഞു കുറ്റപ്പെടുത്താതെ നിന്നെ വിവാഹം കഴിപ്പിച്ചത് കൊണ്ട് ഇത് നിന്റെ വീട് അല്ലാതാവുന്നില്ല എന്നു പറഞ്ഞു കൊടുക്കുക. മനസ്സിൽ ഉണ്ടായ മുറിവുകൾ ഉണങ്ങും വരെ സ്നേഹത്തോടെ അവരുടെ കൂടെ നിൽക്കുകയും അവരുടെ മനസിന്‌ സമാധാനം ഉറപ്പാക്കാൻ ഒരു സൈക്കോളജിസ്റ്റിന്റെ സഹായം ഉറപ്പാക്കുകയും ചെയുക. ആത്മഹത്യ ചെയ്ത മകളെക്കാൾ വിവാഹ ബന്ധം വേർപെടുത്തിയ മകൾ മതി നമുക്ക് എന്നു ഒരു കുടുംബം തീരുമാനിച്ചാൽ അത് ഒരു തുടക്കം ആണ്. വിവാഹം വേർപെടുത്തി എന്നറിയുമ്പോൾ കുറ്റപ്പെടുത്തുന്ന അതേ നാട്ടുകാർ തന്നെ മകളുടെ മരണശേഷം മാതാപിതാക്കൾ എന്ത് ദുഷ്ടർ ആണെന്നും അവൾക്കു വീട്ടിൽ വരാമായിരുന്നില്ലെ എന്നും പരിതപിക്കുകയും അവൾക്കു വേണ്ടി മെഴുകുതിരി പ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നതിനേക്കാൾ നിങ്ങളുടെ പരിചയക്കാരി വീട്ടിൽ നില്കുന്നുണ്ടെങ്കിൽ അവളെ സ്നേഹിക്കാനും ആവശ്യം എങ്കിൽ സഹായം ഉറപ്പാക്കാനും ശ്രമിക്കുക.

                എന്നും ഓർമയിൽ ഇരിക്കട്ടെ നമുക്ക് വേണ്ടത് സ്നേഹത്തിന്റെയും പരസ്പര സഹായത്തിന്റെയും ബന്ധങ്ങൾ ആണ് ശ്വാസം മുട്ടിക്കുന്ന ചങ്ങല കണ്ണികൾ അല്ല.

    Need help? Book your counseling session now